24 March 2013

വായിച്ചറിഞ്ഞ മലനാടിന്റെ കഥ


Source: Q¡Y¢l¬lÌi¤« ©JjqOj¢±Yl¤« ~ d¢.¨J. f¡kJ¦nåu

തെക്കുപടിഞ്ഞാറെ അതിർത്തി വേണാടും വടക്കുപടിഞ്ഞാറെ അതിർത്തി കോലത്തുനാടുമായി നിലനിന്ന പ്രദേശമായിരുന്നു (തെക്കെ അറ്റം കൊല്ലം മുതൽ വടക്കോട്ട്‌ പുതുപ്പട്ടണം വരെ) പരമ്പരാഗത കേരളം അഥവാ മലനാട്‌. കായങ്കുളം മുതൽ കോഴിക്കോട്‌ വരെ ഇന്നു കാണുന്ന കായൽശൃംഖകളോ, ആലപ്പുഴ മുതൽ കൊല്ലം വരെ ഇന്നു കാണുന്ന ഇടതൂർന്ന കടലോരപ്രദേശങ്ങളോ അന്ന്‌ രൂപപെട്ടിരുന്നില്ല. ആലപ്പുഴ മുതൽ കൊല്ലം വരെയുള്ള പ്രദേശങ്ങൾ വീതിയുള്ള അഴികളാൽ വേർത്തിരിക്കപ്പെട്ട രണ്ടു മൂന്ന്‌ വലിയ ജനശൂന്യമായ ദ്വീപുകളായി കിടക്കുകയായിരുന്നു. അതിനാൽ കൊല്ലം മുതൽ തെക്കോട്ടുള്ള പ്രദേശങ്ങൾക്ക്‌ ഇവ നിശേഷം അഗമ്യമായിരുന്നു. ഇടതൂർന്ന വനപ്രദേശവും അവിടെ വസിക്കുന്ന, അനേക ദ്രാവിഡ ഡയലക്ടുകൾ സംസാരിക്കുന്ന, വിവിധ ശുദ്ധപ്രാകൃത വന്യഗോത്രവർഗ്ഗങ്ങളുമായി ഏകദേശം എ. ഡി. എഴാം നൂറ്റാണ്ട്‌വരെ ഇതായിരുന്നു കേരളത്തിന്റെ സ്ഥിതി. 

പതിനെട്ടാം നൂറ്റാണ്ടുവരെ വടക്കെ മലബാർ, വയനാട്‌, പാലക്കടൻ പ്രദേശങ്ങൾ, സഹ്യപർവ്വത ഭാഗങ്ങൾ എന്നിവയും, കൊല്ലം മുതൽ തെക്കോട്ടുള്ള പ്രദേശങ്ങളും മലനാട്‌ എന്നു വിളിക്കുന്ന പരമ്പരാഗത കേരളത്തിന്റെ ഭാഗമല്ലായിരുന്നു. അതിനിബിഢമായ വനപ്രകൃതിയാലും സഞ്ചാരയോഗ്യമല്ലാത്ത പർവ്വതനിരകളാലും വേർത്തിരിക്കപ്പെട്ട്‌, ഒറ്റപ്പെട്ട്‌ കിടന്നിരുന്ന വയനാട്‌ അക്കാലങ്ങളിൽ കർണ്ണാടകാ പ്രദേശങ്ങൾ ഭരിച്ചിരുന്ന വിവിധ രാജവംശങ്ങളുടെ ആധിപത്യത്തിൻ കീഴിലായിരുന്നു. കൊല്ലത്തിനു തെക്കോട്ടുള്ള പ്രദേശങ്ങൾ ഭരിച്ചുകൊണ്ടിരുന്ന വേണാട്ട്‌ രാജാക്കന്മാർ ചോളന്മാരോട്‌ വിധേയത്വമുള്ള ഒരു തമിഴ്‌ രാജവംശത്തിന്റെ ഭാഗമായി വർത്തിച്ചു. ഫലത്തിൽ വയനാടും, വേണാടും പരമ്പരാഗത കേരളത്തിനു പുറം നാടുകളായി, വേറിട്ട സാംസ്കാരിക മേഖലകളായി നിലനിന്നു. മലനാട്ടിൽ കാർഷികഗ്രാമസമൂഹവും ഹൈന്ദവജാതി സമൂഹവും രൂപം കൊള്ളുന്നത്‌ അവ കർണ്ണാടകത്തിലും തമിഴ്‌നാട്ടിലും രൂപംകോണ്ട്‌ കഴിഞ്ഞ്‌ ശതാബ്ദങ്ങൾക്ക്‌ ശേഷം മാത്രമാണ്‌. 

കേരള സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയിലേക്കുള്ള പരിണാമപ്രക്രിയ തുടങ്ങുന്നത്‌ A.D.600-നും A.D.800-നും ഇടയ്ക്കുള്ള കാലത്താണ്‌. പരശുരാമന്റെ കേരള സൃഷ്ടി എന്ന മിത്തിന്റെ ഉത്ഭവം അവിടെനിന്നാരംഭിക്കുന്നു.

പുറം ലോകവുമായി ബന്ധമറ്റ്‌ കിടന്നിരുന്ന മലനാടിന്റെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥതിയിൽ സമൂലമായ മാറ്റം സംഭവിച്ചത്‌ നമ്പൂതിരിമാരുടെ ആഗമനത്തോടെയാണു്. A.D. 600-നും A.D.800-നും ഇടയിലെപ്പോഴോ ആന്ധ്രാദേശത്തെ കൃഷ്ണ ഗോദാവരി നദികൾക്ക്ക്കിടയിലുള്ള പ്രദേശത്തു നിന്നും ദക്ഷിണ കർണ്ണടക കടൽത്തീരം വഴി മലനാട്ടിലേക്ക്‌ സംഘങ്ങളായി വന്നവരാണ്‌ നമ്പൂതിരിമാർ. പ്രകൃതിയിൽ നിന്നോ മനുഷ്യനിൽ നിന്നോ നേരിടേണ്ടി വന്ന ദുസ്സഹമായ ജീവിതാനുഭവങ്ങളാലും പ്രാണഭയത്താലും ജന്മ നാടിനെ മനഃപൂർവ്വം മറന്നുകൊണ്ടുള്ള ഒരു ജനവിഭാഗത്തിന്റെ പാലായനമായിരുന്നിരിക്കണം അത്‌. അവർ ഒരേ പ്രദേശത്തു നിന്നുള്ളവരും രക്ത ബന്ധമുള്ളവരോ അല്ലെങ്കിൽ പരസ്പരം അറിയാവുന്നവരോ ആയിരുന്നിരിക്കണം. തങ്ങളുടെ പൂർവ്വിക സംസ്കാരങ്ങളെയും കീഴ്‌വഴക്കങ്ങളെയും, മാതൃഭാഷയേയും വരെ എന്നെന്നേക്കുമായി ഉപേക്ഷിച്ചുകൊണ്ട്‌ ആരും അതുവരെ എത്തിനോക്കാതിരുന്ന, കൊടും മഴക്കടുകൾ നിറഞ്ഞ, തീർത്തും അപരിചിതമായ, ആ മലനാട്ടിലേക്ക്‌ അവർ സംഘം സംഘമായി കുടിയേറി.

അവികസിതമായി ഉടമസ്ഥതയില്ലാതെ കിടക്കുന്ന കാനന ഭൂമി. ഒരുതരത്തിലുമുള്ള രാഷ്ട്രീയ ഭരണ സംവിധാനവും നിലവിലില്ലാത്ത പ്രദേശം. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന പ്രാകൃതരായ ഗോത്രവർഗ്ഗ ജനത. ഇതായിരുന്നു അധിനിവേശ നമ്പൂതിരിമാർ കാലുകുത്തിയ മലനാട്‌. ചുരുക്കത്തിൽ ലോകപരിചയത്തിലും, സാങ്കേതിക പരിജ്ഞാനത്തിലും മികവുള്ള ഒരു അധിനിവേശ ജനതയ്ക്ക്‌ എങ്ങനെ വേണമെങ്കിലും വാർത്തെടുക്കവുന്ന തരത്തിൽ പാകത്തിനു കിട്ടിയ ഒരു പ്രാകൃത സമൂഹത്തിനെയാണ്‌ അന്നവർ കണ്ടുമുട്ടിയത്‌. അക്ഷരവിദ്യയിലും, അന്നത്തെ നൂതന സാങ്കേതിക വിദ്യകളിലും, കൃഷിരീതികളിലും, കാലാവസ്ഥ പ്രവചനത്തിലും അവർക്കുണ്ടായിരുന്ന അവഗാഹം, അവർക്കിടയിലെ കൂട്ടായ്മ, സംഘടനാ പാടവം, മന്ത്രതന്ത്രങ്ങളിലെ പരിജ്ഞാനം എന്നിവ ക്രമേണ അവർക്ക്‌ മലനാട്ടിലെ ചിന്നി ചിതറി അന്യോന്യ ബന്ധമില്ലാതെ കിടന്നിരുന്ന പ്രാകൃത ഗോത്രവർഗ്ഗങ്ങൾക്കുമേൽ ആധിപത്യം നേടികൊടുത്തു. ആ ആധിപത്യം സൈനിക ബലത്തിന്റെയോ ആൾബലത്തിന്റെയോ അടിസ്ഥാനത്തിലായിരുന്നില്ല നിലനിന്നിരുന്നത്‌. ദീർഘകാലം അത്തരം ആധിപത്യത്തിന്‌ സ്ഥായിയായി നിലനിലക്കാൻ കഴിയില്ല എന്നവർക്കറിയാമയിരുന്നിരിക്കണം. അതിനാൽ തദ്ദേശവാസികളുടെ അജ്ഞതയാലുള്ള അന്ധതയെ മുതലെടുത്തുകൊണ്ട്‌ തങ്ങളുടെ ബൗധികമായ ശ്രേഷ്ഠതയെ അവരെ കൊണ്ടംഗീകരിപ്പിച്ച്‌ ഉണ്ടാക്കിയെടുത്ത മേൽക്കൊയ്മയുടെ ആധിപത്യമായിരുന്നു അത്‌.

നമ്പൂതിരിമാർ തങ്ങൾക്ക്‌ കൈവന്ന സംപൂജ്യ പദവിയും, പ്രകൃതി വിഭവസമൃദ്ധിയും മാറ്റമൊന്നും കൂടാതെ എന്നും നിലനിൽക്കുവാൻ വേണ്ടി സംഘടിതമായി മലനാട്ടിലെ സാമൂഹ്യവ്യവസ്ഥിതി ക്രമേണ തങ്ങൾക്കനുകൂലമായ രീതിയിൽ വാർത്തെടുത്തു. മുൻപു തന്നെ നിലനിന്നിരുന്ന ഗോത്രങ്ങൾ തമ്മിലുള്ള പ്രാകൃത അശുദ്ധി സങ്കൽപ്പങ്ങളും സ്പർദ്ധകളും നമ്പൂതിരി അയിത്താചാരങ്ങളായി ചിട്ടപ്പെടുത്തി സ്ഥിരീകരിച്ചു. കാട്‌ വെട്ടിത്തെളിച്ച്‌ കൃഷിഭൂമിയാക്കി അവ തങ്ങൾക്ക്‌ സ്വയംഭൂവാക്കി. ഭൂവുടമാവകാശം എക്കാലവും തങ്ങൾക്ക്‌ നിലനിർത്താൻ വേണ്ടി ക്ഷേത്രങ്ങൾ സ്ഥാപിച്ച്‌ കൃഷിഭൂമികൾ മുഴുവനും ക്ഷേത്രസ്വത്താക്കി. അങ്ങനെ ഭൂമിയുടെ പൂർണ്ണാവകാശം ക്ഷേത്രയോഗക്കാരായ നമ്പൂതിരിമാരുടെ കീഴിൽ വന്നു. ദേവസ്വം സ്വത്തുക്കളെ കാത്തുസൂക്ഷിക്കുന്നതിനും ദേവസ്വത്തിന്റെ അവകാശങ്ങൾക്ക്‌ ഹാനി വരാതെ നോക്കാനും വേണ്ടി കോയിലധികാരികളായി നാട്ടിലെ പ്രമാണപ്പെട്ടവരെ നിയമിച്ചു. 'ബ്രാഹ്മണരെയും ഗോക്കളെയും രക്ഷിക്കും' എന്ന സത്യ വാചകം ചൊല്ലി അധികാരം ഏൽക്കുന്ന ഈ കേരള രാജാവിന്‌ ക്ഷേത്രസങ്കേത അതിർത്തിക്കകത്ത്‌ യതൊരുവിധ അധികാരങ്ങളും ഇല്ലായിരുന്നു. ഫലത്തിൽ കൊല്ലും കൊലയ്ക്കും അധികാരമുണ്ടായിരുന്ന നമ്പൂതിരിമാരുടെ വെറും പരിചര്യക്കരായിരുന്നു കേരള രാജാക്കന്മാർ. പരമ്പരാഗത കേരളമാകെ വ്യാപിച്ചു കിടന്ന ഈ ക്ഷേത്ര ഭരണ സങ്കേതങ്ങൾ അവിടെ ഒരു കേന്ദ്ര എകീകൃത ഭരണസംവിധാനത്തിന്റെ സാധ്യത ഇല്ലാതാക്കി തീർത്തു.

Post Script: മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂർ) ആസ്ഥാനമാക്കി കേരളം വാണ കുലശേഖരചക്രവർത്തിമാരുടെ (ആദിചേരവംശം) കഥ ആർക്കിയോളജിക്കൽ തെളിവുകളുടെ അഭാവത്താൽ വെറും കെട്ടുകഥയാണെന്നു് ചരിത്രകാരന്മാർ കരുതുന്നു. ഗവേഷണതെളിവുകളോ സാഹചര്യതെളിവുകളോ ഒന്നുംതന്നെ അങ്ങനെ ഒരു കഥയെ സാധൂകരിക്കുന്നില്ല. പരമ്പരാഗത കേരള പ്രദേശത്തു നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള കേരളീയ ശാസനങ്ങളിലൊന്നും തന്നെ 'ചേരം', 'ചേരൻ', 'ചേരമാൻ', 'കുലശേഖരൻ' എന്നു തുടങ്ങിയ സംജ്ഞകളോ, വംശനിർദ്ദേശങ്ങളോ കാണാനില്ല. അതുപോലെ നൂറുവർഷം നീണ്ടുനിന്നു എന്ന്‌ പറയപ്പെടുന്ന ചോള-ചേര യുദ്ധത്തിന്റെ (A.D.985 - A.D.1102) കഥയും തെളുവുകളുടെ അഭാവത്താൽ വാസ്തവത്തിൽ സംഭവിച്ചിട്ടില്ലാത്ത വെറും കഥയായി ഒതുങ്ങുന്നു.

No comments:

Post a Comment